ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ഫിറോസാബാദ് സ്വദേശി സോനു സിംഗ് ആണ് അറസ്റ്റിലായത്. ഭീം ആർമി പ്രവർത്തകൻ കൂടിയാണ് ഇയാൾ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ഇയാൾ യോഗിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയിരുന്നത്. ബോംബ് ആക്രമണത്തിലൂടെ യോഗിയെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. ട്വിറ്റർ അക്കൗണ്ട് വഴി ഫെബ്രുവരി നാലിനും തുടർന്നുള്ള ദിവസങ്ങളിലും സോനു മുഴക്കിയ ഭീഷണികളുമായി ബന്ധെപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്.
‘ലേഡി ഡോൺ’ എന്ന വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു സോനു ഭീഷണി മുഴക്കിയത്. ഗോരഖ്പൂർ മഠത്തിൽ ബോംബുവയ്‌ക്കുമെന്നും, ബോംബ് ആക്രമണത്തിലൂടെ യോഗിയെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും ബോംബുവയ്‌ക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സംഭവത്തിൽ കേസ് എടുത്തതോടെ ഇയാൾ ട്വീറ്റുകൾ എല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ സോനുവിനെ റിമാൻഡ് ചെയ്തു. നിലവിൽ ഗോരഖ്പൂർ ജയിലിലാണ് ഇയാൾ.
Comments