മുംബൈ: ‘ബാൽ താക്കറെയുടെ ആദർശങ്ങളിൽ അധിഷ്ഠിതമായി തങ്ങൾ ബിജെപിക്കൊപ്പം ഭരണം നടത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഉദ്ധവ് താക്കറെയ്‌ക്കെതിരായ പോരാട്ടം ഒരു വലിയ കാര്യം തന്നെ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞാനും അവരുടെ മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു. എന്നാൽ, എന്നോടൊപ്പം മറ്റനവധി മന്ത്രിമാരും സർക്കാരിനെ ഉപേക്ഷിച്ച് പുറത്ത് വന്നു. ബാലാസാഹബ് താക്കറെയുടെയും ആനന്ദ് ഡീഗേയുടെയും ആദർശങ്ങളിൽ വിശ്വസിച്ച് പ്രവർത്തിക്കുന്ന ഒരു സാധാരണ ശിവസേനക്കാരനെ സംബന്ധിച്ച് അത് വലിയ കാര്യമായിരുന്നു. ഷിൻഡെ പറഞ്ഞു.
ബാലാസാഹബ് താക്കറെയുടെ ആദർശങ്ങളിൽ ഊന്നി ഭരണം നടത്തുക എന്നതാണ് നിലവിലെ ബിജെപി- ശിവസേന സഖ്യസർക്കാരിന്റെ ലക്ഷ്യം. നേരത്തേ, പ്രതിപക്ഷത്ത് നിന്നും നേതാക്കൾ ഭരണപക്ഷത്തേക്കാണ് പോയിരുന്നത്. എന്നാൽ ഇവിടെ, ഭരണകക്ഷി നേതാക്കൾ പ്രതിപക്ഷത്തോടൊപ്പം പോരുകയായിരുന്നു. ഷിൻഡെ വ്യക്തമാക്കി.
താൻ ഒന്നും പ്രതീക്ഷിച്ചല്ല, മുന്നിട്ടിറങ്ങിയത്. എന്നാൽ ജനാധിപത്യത്തെ ആദരിക്കുന്ന ബിജെപി തനിക്ക് പിന്തുണ നൽകുകയായിരുന്നു. ഏകനാഥ് ഷിൻഡെ കൂട്ടിച്ചേർത്തു.
മഹാരാഷ്‌ട്രയുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ നിലവിലെ ബിജെപി- ശിവസേന സഖ്യസർക്കാരിന് സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Comments