മുംബൈ: മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് നാണം കെട്ട് പടിയിറങ്ങേണ്ടി വന്നതിന് പിന്നാലെ, ഉദ്ധവ് താക്കറെ വീണ്ടും പ്രതിസന്ധിയിൽ. ഭൂരിപക്ഷം എം എൽ എമാരും ബിജെപിക്കൊപ്പം ചേർന്ന് നിലകൊള്ളാൻ തീരുമാനിച്ചതിന് പിന്നാലെ പാർട്ടിയുടെ പാർലമെന്റ് അംഗങ്ങളും സമാനമായ നിലപാട് സ്വീകരിക്കാൻ ഒരുങ്ങുന്നതായി സൂചന. മഹാരാഷ്‌ട്രയിലെ അധികാര മാറ്റവും, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി എം പിമാർ പുലർത്തുന്ന അടുപ്പവുമാണ് ഉദ്ധവിന് തലവേദന സൃഷ്ടിക്കുന്നത്.
ശിവസേനയുടെ 18 ലോക്സഭാ എം പിമാരിൽ എട്ട് പേർ കഴിഞ്ഞ ദിവസം ഡൽഹിയിൽ യോഗം ചേരുകയും, ബിജെപി ബന്ധം പുനസ്ഥാപിക്കാൻ പാർട്ടി നേതൃത്വത്തെ നിർബ്ബന്ധിക്കാൻ തീരുമാനിക്കുകയും ചെയ്തതായാണ് വിവരം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിച്ചത് കോൺഗ്രസിനും എൻസിപിക്കും എതിരെയാണ്. ഈ പാർട്ടികൾക്ക് ഹിന്ദുത്വ ആദർശത്തോട് യോജിപ്പില്ലാത്തത് അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് എം പിമാരുടെ പ്രതിനിധി ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
ബിജെപിയ്‌ക്ക് മാത്രമാണ് ഹിന്ദുത്വ ആദർശത്തെ നിലനിർത്താൻ സാധിക്കുക. ബിജെപിയുടെ പിന്തുണ ഇല്ലാതെ തിരഞ്ഞെടുപ്പിൽ വിജയിക്കുക അസാദ്ധ്യമാണ്. അതിനാൽ നേതൃത്വത്ത്വെ ഇക്കാര്യം ധരിപ്പിക്കാൻ തങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്ന് എം പിമാർ നിലപാടെടുത്തിരിക്കുകയാണ്.
കൂടാതെ, ഏകനാഥ് ഷിൻഡെയുടെയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസിന്റെയും നേതൃത്വത്തിൽ മഹാരാഷ്‌ട്രയിൽ രൂപം കൊണ്ട സർക്കാരിന് ലഭിക്കുന്ന പിന്തുണയും എം പിമാരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്.
അതിനിടെ, രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാൻ ആവശ്യപ്പെട്ട് ശിവസേന എം പി രാഹുൽ ഷെവാലെ, ഉദ്ധവ് താക്കറെയ്‌ക്ക് കത്തെഴുതി. ബിജെപി ബന്ധം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന എം പി ഭാവന ഗവാലിയും ഉദ്ധവിന് കത്തെഴുതി.
Comments