ഗാന്ധിനഗർ:സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ ഏകോപിപ്പിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന. വിവിധ ജില്ലകളിൽ നിന്നായി 5,278 ൽ പരം ആളുകളെയാണ് ഒഴിപ്പിച്ചത്. അംബിക നദിതീരത്ത് കുടുങ്ങിയ ആളുകള രക്ഷിക്കുന്നതിനായി കളക്ടർ തെീരസംരക്ഷണ സേനയുടെ സഹായം തേടുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 468 പേരെയാണ് രക്ഷിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മദ്ധ്യ ഗുജറാത്തിലും തെക്കൻ ഗുജറാത്തിലും കനത്ത മഴയിൽ ഏഴു മരണം റിപ്പോർട്ട് ചെയ്തു. 9,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ഇടിമിന്നൽ, മുങ്ങിമരണം തുടങ്ങിയവ മൂലം മരണസംഖ്യ ഉയരുന്നതായാണ് റിപ്പോർട്ടുകൾ. ജൂൺ 1 മുതൽ 63 പേർ മരിച്ചെന്ന് സംസ്ഥാന ദുരന്ത നിവാരണ മന്ത്രി രാജേന്ദ്ര ത്രിവേണി വ്യക്തമാക്കി.
പ്രധാനമന്ത്രി ഇന്നലെ പ്രളയക്കെടുതികൾ വിലയിരുത്തിയിരുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ച അദ്ദേഹം പ്രളയബാധിതർക്ക് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു.
തെക്കൻ ഗുജറാത്തിൽ വൽസാദ്, ദാങ്, നവസാരി, താപി ജില്ലകളിലാണ് മഴ രൂക്ഷം. മധ്യ ഗുജറാത്തിൽ പഞ്ച്മഹൽ, ഖേഡ, ഛോട്ടാ ഉദേപൂർ എന്നിവിടങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണ്. നിലവിലെ സാഹചര്യം മിന്നൽ പ്രളയമാണെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തലുകൾ.അഹമ്മദാബാദിൽ മൂന്ന് മണിക്കൂറിൽ 115 മില്ലി മീറ്ററിൽ അധികം മഴയാണ് ലഭിച്ചത്. പല ഭാഗങ്ങളിലും കെട്ടിടങ്ങളുടെ ആദ്യ നില വെള്ളത്തിനടിയിലാണ്. ജീവൻ രക്ഷിക്കാനായി കനത്ത മഴയിൽ പലരും ടെറസുകളിലാണ് കഴിയുന്നത്.
Comments