കോഴിക്കോട് : വടകരയിൽ പോലീസ് മർദ്ദനത്തിന് പിന്നാലെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോലീസിനെതിരെ സജീവന്റെ ബന്ധുക്കൾ. പോലീസിന്റെ അനാസ്ഥയാണ് സജീവന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. നെഞ്ച് വേദനയുണ്ടെന്ന് പറഞ്ഞിട്ടും പോലീസ് കാര്യമാക്കിയില്ലെന്നും കുഴഞ്ഞ് വീണപ്പോൾ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.
വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പോലീസ് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഇത് ചോദ്യം ചെയ്തിട്ടും മർദ്ദനം നിർത്താൻ പോലീസ് തയ്യാറായില്ല. വടകര സ്‌റ്റേഷനിലെ എസ്‌ഐയും കോൺസ്റ്റബിളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സജീവന്റെ സുഹൃത്തുക്കളെയും മർദ്ദിച്ചു.
മർദ്ദനമേറ്റതിന് പിന്നാലെയാണ് സജീവന് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഇത് പോലീസിനെ അറിയിച്ചപ്പോൾ ഗ്യാസ് ആയിരിക്കുമെന്ന് പറഞ്ഞ് അവർ ഒഴിവാക്കുകയായിരുന്നു. പോലീസ് നടപടികൾക്ക് ശേഷം സ്റ്റേഷൻ വളപ്പിൽ സജീവൻ കുഴഞ്ഞുവീണു. എന്നാൽ ഇയാളെ ആശുപത്രിയിൽ എത്തിക്കാനോ അതിന് സൗകര്യം ഒരുക്കിക്കൊടുക്കാനോ പോലീസ് തയ്യാറായില്ല. ഓട്ടോറിക്ഷയിലാണ് സജീവനെ ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടതോടെയാണ് പോലീസ് സജീവൻ ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
Comments