ന്യൂഡൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് മാർഗരറ്റ് ആൽവ. ഈഗോയും വാശിയും ഒഴിവാക്കണമെന്നും പ്രതിപക്ഷം ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവ വിമർശിച്ചു.
The TMC's decision to abstain from voting in the VP election is disappointing. This isn't the time for 'whataboutery’, ego or anger. This is the time for courage, leadership & unity. I believe, @MamataOfficial , who is the epitome of courage, will stand with the opposition.
— Margaret Alva (@alva_margaret) July 22, 2022
”വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂലിന്റെ നീക്കം തീർത്തും നിരാശാജനകമാണ്. പരസ്പരം കുറ്റമാരോപിക്കാനോ ഈഗോ കാണിക്കാനോ വാശി പ്രയോഗിക്കാനോ ഉള്ള സമയമല്ലിത്. ധൈര്യവും നേതൃപാടവവും ഐക്യവും തെളിയിക്കുന്നതിനുള്ള അവസരമാണിത്. മമതാ ബാനർജീ, നിങ്ങളിൽ ഞാൻ വിശ്വസിക്കുന്നു. ധീരതയുടെ പ്രതിരൂപമായ നിങ്ങൾ പ്രതിപക്ഷത്തോടൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,” മാർഗരറ്റ് ആൽവ ട്വിറ്ററിൽ കുറിച്ചു.
ഇന്നലെയായിരുന്നു പ്രതിപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് നിർണായക തീരുമാനം അറിയിച്ചത്. ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് തൃണമൂൽ വിട്ടുനിൽക്കുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അറിയിക്കുകയായിരുന്നു. ‘ഞങ്ങളുമായി കൂടിയാലോചിക്കുകയോ, എന്തെങ്കിലും ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. അതിനാൽ പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കാൻ കഴിയില്ല,” ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു. ടിഎംസി എംപിമാരുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയായിരുന്നു ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം തൃണമൂൽ അറിയിച്ചത്.
Comments