ഗുവാഹട്ടി: പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊടും ക്രിമിനലിനെ നാട്ടുകാർ തല്ലിക്കൊന്നു. ഗജേരായ് എന്നറിയപ്പെടുന്ന രാജു ബരുഹയാണ് കൊല്ലപ്പെട്ടത്. നിരവധി പീഡനക്കേസുകളിലും, കൊലപാതക കേസുകളിലും പ്രതിയാണ് ഇയാൾ.
ലഖിംപൂർ ജില്ലയിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാജുവിനെയും മറ്റൊരു പ്രതിയേയും ദഖ്വഖാനാ കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് വാഹനത്തിൽ തിരികെ ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടെ കിലാക്കില്ലി ഗ്രാമത്തിലെത്തിയപ്പോൾ പോലീസുകാരെ ആക്രമിച്ച് ഇരുവരും രക്ഷപ്പെടുകയായിരുന്നു.
എന്നാൽ കൊടും ക്രിമിനലായ രാജുവിനെ നാട്ടുകാർ തിരിച്ചറിഞ്ഞു. ഇതോടെ നാട്ടുകാർ ചേർന്ന് പിടികൂടി മർദ്ദിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോൾ രാജു അവശനിലയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്തംബറിലും ഇയാൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. കൊറോണ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു രാജു രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളെ പിന്നീട് ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.
കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട രണ്ടാമത്തെ പ്രതിയ്‌ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രാജുവിന്റെ കൊലപാതകത്തിൽ പോലീസ് നാട്ടുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments