പട്‌ന : ബീഹാറിൽ ട്രെയിനുകളിൽ മോഷണം വർദ്ധിച്ചുവരികയാണ്. മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ച കളളന്റെ കൈയ്യിൽ പിടിച്ച് പത്ത് കിലോമീറ്ററോളം ദൂരം വലിച്ചിഴച്ച സംഭവം നേരത്തെ പുറത്തുവന്നിരുന്നു. ബെഗുസരായിയിൽ നിന്നും ഖഗാരിയയിലേക്കുള്ള യാത്രാമദ്ധ്യേ, സഹേബ്പുർ കമൽ സ്റ്റേഷനിൽ വെച്ചാണ് ഈ സംഭവം നടന്നത്. മൊബൈൽ മോഷ്ടിക്കാൻ ട്രെയിനിന് ഉള്ളിലേക്ക് കൈയ്യിട്ട കള്ളനെ കിലോമീറ്ററുകളോളം ദൂരം വലിച്ചിഴയ്‌ക്കുകയാണ് യാത്രക്കാർ ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ സമാന രീതിയിൽ നടന്ന മറ്റൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതും ബിഹാറിൽ തന്നെയാണ്. ജമൽപൂർ-സാഹിഗഞ്ച് പാസഞ്ചർ ട്രെയിനിൽ മോഷണശ്രമം നടത്തിയ കള്ളനാണ് എട്ടിന്റെ പണി കിട്ടിയത്.
നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ ജനാലയിലൂടെ കൈയ്യിട്ട് മോഷണം നടത്താനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ യാത്രക്കാരൻ കള്ളന്റെ കൈയ്യിൽ കയറി പിടിച്ചു. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ ഇയാൾ ജീവന് വേണ്ടി അപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ജനാല കമ്പിയിൽ കെട്ടിയിട്ടു. പിടിവിടാതെ തന്നെ ഏറെ ദൂരം പോയി.
ട്രെയിൻ നിർത്തിയതോടെ യാത്രക്കാർ കളളനെ പിടികൂടി പഞ്ഞിക്കിടുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Comments