ലക്നൗ: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ആരോടും വിവേചനവും പ്രീണനവും ഇല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനങ്ങൾ എല്ലാ ജനങ്ങളിലേയ്ക്കും എത്തിക്കുന്ന സർക്കാരാണ് മോദി സർക്കാർ. യാതൊരു വിവേചനവും കൂടാതെ പദ്ധതികളുടെ നേട്ടങ്ങൾ എല്ലാ പൗരന്മാരിലും എത്തിക്കുമെന്ന് സർക്കാർ പ്രതിജ്ഞ എടുത്തിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. നസ്വാദിയിലെ ഗോത്രമേഖലയിലും ഖേദ ജില്ലയിലെ മെഹ്മദവാദിലും വിവിധ സമ്മേളനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സർക്കാർ പദ്ധതികളുടെ പ്രയോജനങ്ങൾ എല്ലാ ജാതിയിലും മതത്തിലും ഉള്ളവർക്ക് എത്തിച്ചേരുന്നു. ഞങ്ങൾക്ക് എല്ലാവരോടും തുല്യതയാണ്. ആരെയും പ്രീണിപ്പിക്കാൻ ശ്രമിക്കില്ല. ഇതാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി എടുത്ത പ്രതിജ്ഞ. കൊറോണ പ്രതിസന്ധി കാലഘട്ടത്തിൽ എല്ലാവർക്കും സൗജന്യ ചികിത്സയും സൗജന്യ വാക്സിനുകളും സൗജന്യ ഭക്ഷണവും സർക്കാർ നൽകി. കോൺഗ്രസ് ആയിരുന്നു ഭരിച്ചതെങ്കിൽ വാക്സിനും ഭക്ഷണ കിറ്റിനുമുള്ള മുഴുവൻ പണവും അവർ തന്നെ തിന്നു കളഞ്ഞേനെ. ഒരു വശത്ത്, ജനങ്ങളെ എല്ലാം ചേർത്തു നിർത്തി കൊണ്ട് കൊറോണയെ സർക്കാർ പ്രതിരോധിച്ചപ്പോൾ, മറുവശത്ത്, രാജ്യത്തിന്റെ 500 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുകയായിരുന്നു’.
‘അടുത്ത വർഷം രാമ ക്ഷേത്രം സജ്ജമാകും. ക്ഷേത്രത്തിനുള്ളിൽ രാംലല്ല പ്രതിഷ്ഠിക്കപ്പെടുമ്പോൾ അത് രാജ്യത്തിന് തന്നെ അഭിമാനമായി മാറും. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കോൺഗ്രസിന് കഴിയുമായിരുന്നോ? ഇല്ല. സർദാർ വല്ലഭായ് പട്ടേലിനെ അനുസ്മരിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിർമ്മിച്ചത് ബിജെപിയാണ്. അംബേദ്കറിനെ ആദരിച്ച് അഞ്ച് തീർത്ഥാടന കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കാഴ്ചപ്പാടാണ് കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിലേക്ക് നയിച്ചത്. ബ്രിട്ടനെ പിന്തള്ളി കൊണ്ട് സാമ്പത്തികമായി ഇന്ത്യ ഉയർന്ന് ബിജെപി ഭരിക്കുമ്പോഴാണ്. ഇതൊന്നും കോൺഗ്രസ് ഭരിച്ചിരുന്നെങ്കിൽ കാണാൻ സാധിക്കുമായിരുന്നില്ല’ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Comments