സഞ്ജയ് കുമാർ കെ.എസ്
ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വയനാട് എംപിക്ക് കശ്മീർ തെരുവിൽ നിന്നും സധൈര്യം ത്രിവർണ്ണ പതാക ഉയർത്താൻ സാധിച്ചെങ്കിൽ, അത് നരേന്ദ്രമോദി എന്ന ശക്തനായ പ്രധാനമന്ത്രി രാജ്യം ഭരിക്കുന്നതിനാലാണ് എന്ന സത്യം മറന്നു പോകരുത്. നരേന്ദ്ര മോദി സർക്കാർ കാശ്മീർ താഴ്‌വരയിൽ സമാധാനം കൊണ്ടുവന്നു. അതുകൊണ്ട് തന്നെ ധൈര്യമായി നിന്ന് രാഹുലിന് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താം. ‘കശ്മീരിലെ ജനങ്ങൾ ഗ്രനേഡുകൾക്ക് പകരം സ്നേഹമാണ് നൽകിയത്. താൻ നടന്നതുപോലെ ഒരു ബിജെപി നേതാവും ജമ്മു കശ്മീരിലൂടെ നടന്നിട്ടില്ല’ എന്ന് പ്രസംഗിച്ച രാഹുൽ ഗാന്ധിക്ക് ചരിത്രത്തെപ്പറ്റി ലവലേശം ബോദ്ധ്യമില്ല എന്ന് ഉറപ്പ്.
രാഹുൽ ഗാന്ധിയ്‌ക്ക് ശ്രീനഗറിലെ ലാൽ ചൗക്കിൽ സമാധാനപരമായ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് ത്രിവർണ്ണ പതാക ഉയർത്താൻ സാധിച്ചത് എങ്ങനെയാണ്?. കോൺഗ്രസുകാരും മോദി വിരുദ്ധരും ഒരുതവണയെങ്കിലും ഇത് ചിന്തിക്കണം. പ്രധാനമന്ത്രി മോദി ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതുകൊണ്ട് തന്നെയാണ് ഇത് സംഭവിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കാശ്മീരിൽ സമാധാനം പുനസ്ഥാപിക്കപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത് കശ്മീരിൽ ഭീകരതയും ഭയവും നിലനിന്നിരുന്നു എന്നത് നാം ഓർക്കണം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഹുലിന്റെ മുത്തച്ഛനുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ദേശീയ പതാക ഉയർത്തി കൃത്യം 75 വർഷങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിക്ക് കശ്മീരിൽ ദേശീയ പതാക ഉയർത്താൻ സാധിച്ചത്. കശ്മീരിലെ ലാൽ ചൗക്കിൽ ഏതൊരു ഇന്ത്യൻ പൗരനും ത്രിവർണ പതാക ഉയർത്താൻ സാധിക്കുന്ന തരത്തിൽ മോദി സർക്കാർ ഇന്ന് കശ്മീരിനെ പുനർനിർമ്മിച്ചു കഴിഞ്ഞു എന്നതാണ് സത്യം.
1992-ന്റെ തുടക്കത്തിൽ ശ്രീനഗറിലെ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തി ബിജെപി നടത്തിയ ഏകതാ യാത്രയുടെ ചരിത്രം വായിക്കാനും പഠിക്കാനും രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും സമയം കണ്ടെത്തണം. കോൺഗ്രസ് ഭരണ കാലത്ത്, കശ്മീരിൽ ദേശീയ പതാക ഉയർത്താൻ പോലും ഭയന്നിരുന്ന കാലത്ത് നരേന്ദ്രമോദിയും സംഘവും ലാൽ ചൗക്കിലേയ്‌ക്ക് ഏകതാ യാത്ര നടത്തി. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും മറ്റാർക്കും വിട്ടു തരില്ല എന്നുമുള്ള ശക്തമായ സന്ദേശം രാജ്യത്തുടനീളവും അന്തർദേശീയ തലത്തിലും എത്തിക്കാൻ ബിജെപി തീരുമാനിച്ചു. അങ്ങനെ, ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തികൊണ്ട് നരേന്ദ്രമോദിയും ബിജെപിയും രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി.
റിപ്പബ്ലിക് ദിനത്തിനും നാളുകൾക്കു മുമ്പേ തന്നെ ദേശീയ ഐക്യ വിളംബരവുമായി അന്നത്തെ ബിജെപി ദേശീയ അദ്ധ്യക്ഷൻ മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്നാണ് രാഷ്‌ട്രീയ ഏകതാ യാത്ര ആരംഭിച്ചത്. 15,000 കി.മീ പിന്നിട്ട് ശ്രീനഗറിലെ ലാൽ ചൗക്കിൽ റിപ്പബ്ലിക് ദിനത്തിൽ ത്രിവർണ പതാക ഉയർത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ, തെരുവിൽ ഭീകരർ ആയുധങ്ങളുമായി ഏതു നിമിഷവും പ്രത്യക്ഷപ്പെട്ടേക്കാവുന്ന വിധമുള്ള സുരക്ഷാ ഭീഷണിയായിരുന്നു അന്ന് കശ്മീരിൽ.
റിപ്പബ്ലിക് ദിനത്തിനു രണ്ടു ദിവസം മുമ്പ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫിസിനു നേരെ ബോംബാക്രമണമുണ്ടായി. ഡിജിപിക്ക് ഉൾപ്പെടെ പരിക്കേറ്റു. അത് മാത്രമല്ല, ജമ്മു–ശ്രീനഗർ റോഡിന്റെ ഒരു ഭാഗം ഉരുൾപൊട്ടലിൽ ഒലിച്ചും പോയി. ഭീഷണികൾക്ക് മുന്നിലും പ്രതിസന്ധികൾക്ക് മുന്നിൽ ബിജെപി അടിയറവ് വെയ്‌ക്കാൻ തയ്യാറായിരുന്നില്ല. ലാൽ ചൗക്കിൽ പതാക ഉയർത്തുമെന്നതിൽ ബിജെപി ഉറച്ചു നിന്നു. താഴ്‌വരയിലാകെ നിരോധനാജ്ഞയായിരുന്നു. പലയിടത്തും ഭീകരർ സംഘങ്ങൾ തിരിഞ്ഞ് ആക്രമണങ്ങൾ അഴിച്ചു വിട്ടു.
എന്നാൽ, ഏകതാ യാത്രയുടെ മുഖ്യസംഘാടകനായിരുന്ന ആർഎസ്എസ് പ്രചാരക് കൂടിയായ നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്രൻ മുന്നിൽ നിന്നു തന്നെ യാത്രയെ നയിച്ചു. ബിജെപി പ്രവർത്തകരുടെ ധൈര്യത്തിന് മുന്നിൽ പ്രശ്നങ്ങളും പ്രതിസന്ധികളുമെല്ലാം മഞ്ഞുരുകും പോലെ ഉരുകി. നരേന്ദ്രമോദി എന്ന ചങ്കൂറ്റത്തിന്റെയും തോൽക്കാൻ മനസ്സിലാത്ത ബിജെപി പ്രവർത്തകരുടെയും മുന്നിൽ നിന്നുകൊണ്ട് ഭാരത മാതാവിന് ജയ് വിളിച്ച് മുരളി മനോഹർ ജോഷി ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി. ത്രിവർണ പതാകയ്‌ക്കു വേണ്ടി ബിജെപി പ്രവർത്തകർ അനുഭവിച്ച ത്യാഗത്തിന്റെ വിയർപ്പു തുള്ളികൾ ഇന്നും കശ്മീരിന്റെ അലിഞ്ഞു കിടപ്പുണ്ട്.
ഇന്ന് ഭയമൊന്നും കൂടാതെ രാഹുലിന് കശ്മീർ തെരുവകളിൽ നടക്കാൻ സാധിക്കുന്നുണ്ടെങ്കിൽ 1992-ന്റെ തുടക്കത്തിൽ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തി രാജ്യത്തിന്റെ അഭിമാനമായി മാറിയ ആ നേതാവ് പ്രധാനമന്ത്രിയായി ഇരിക്കുന്നതു കൊണ്ട് മാത്രമാണ്. ഭാരത് ജോഡോ അവസാനിക്കുമ്പോൾ രാഹുലിന് നിവർന്നു നിന്നുകൊണ്ട് നരേന്ദ്രമോദിക്ക് ഒരു സല്യൂട്ട് നൽകാം, കശ്മീരിൽ സമാധാനം കൊണ്ടുവന്നതിനും ധൈര്യത്തോടെ നടക്കാൻ കഴിയുന്നതിലും.
Comments