ഭോപ്പാൽ: ഹിന്ദു പെൺകുട്ടികളുടെ ചിത്രത്തിൽ ഹിജാബ് ചേർത്ത സ്കൂളിന്റെ അംഗീകാരം മദ്ധ്യപ്രദേശ് സർക്കാർ റദ്ദാക്കി. ദാമോ ജില്ലയിലെ ഗംഗാ ജമുന ഹയർ സെക്കൻഡറി സ്കൂളിന്റെ അംഗീകാരം പിൻവലിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. വിവിധ മതങ്ങളിൽപ്പെട്ട വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ സ്കൂൾ നിർബന്ധിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് സംസ്ഥാന സർക്കാർ അന്വേഷണം നടത്തിവരികയായിരുന്നു.
സ്കൂളിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്നും അതിനാലാണ് അംഗീകാരം ഉടൻ റദ്ദാക്കിയതെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ”എന്റെ മക്കളോടുള്ള ഒരു തരത്തിലുള്ള അശ്രദ്ധയും വെച്ചുപൊറുപ്പിക്കില്ല, അത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ മദ്ധ്യപ്രദേശ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ബോർഡ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 18 വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ തയ്യാറാക്കിയ പോസ്റ്ററിലാണ് ഫോട്ടോ ഷോപ്പിലൂടെ ഹിജാബ് ചേർത്ത് പ്രസിദ്ധീകരിച്ചത്. സംഭവത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുട്ടികളുടെ മതം പരിഗണിക്കാതെയാണ് സ്കൂൾ അധികൃതർ ശിരോവസ്ത്രം ധരിപ്പിച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രം പ്രചരിച്ചതൊടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
Comments