ന്യൂഡൽഹി: പാകിസ്താന്റെയും ചൈനയുടെയും ഭീഷണികളെ നേരിടാൻ ശ്രീനഗറിൽ നവീകരിച്ച മിഗ് 29 വിമാനങ്ങളെ അണിനിരത്തി ഇന്ത്യ. അതിർത്തി സുരക്ഷ ഉറപ്പാക്കാനുളള രാജ്യത്തിന്റെ തന്ത്രപ്രധാന നീക്കങ്ങളുടെ ഭാഗമാണിത്. പാകിസ്താനിൽ നിന്നുള്ള ഭീഷണികൾ കൈകാര്യം ചെയ്യാൻ മിഗ് -21 വിമാനങ്ങൾ മികച്ചതാണ്. എന്നിരുന്നാലും, നവീകരിച്ച മിഗ്-29 വെല്ലുവിളികളെ മറികടക്കാൻ കൂടുതൽ ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. 2019ൽ ബലാക്കോട്ട് വ്യോമാക്രമണത്തിൽ പാകിസ്താന്റെ എഫ് 16നെ വെടിവെച്ചു വീഴ്‌ത്തിയത് മിഗ്-29 ആയിരുന്നു.
‘കശ്മീർ താഴ്വരയുടെ മധ്യഭാഗത്തായാണ് ശ്രീനഗർ സ്ഥിതി ചെയ്യുന്നത്, സമതലങ്ങളേക്കാൾ ഉയർന്ന ഭൂപ്രകൃതിയാണ് കശ്മീരിന്റെ പ്രത്യേകത. അതിർത്തിയോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ ഉയർന്ന വെയ്റ്റ്-ടു-ത്രസ്റ്റ് അനുപാതവും (യുദ്ധവിമാനത്തിന്റെ ഭാരവും ആക്രമണ ശേഷിയും തമ്മിലുള്ള അനുപാതം) കുറഞ്ഞ റെസ്‌പോൺസ് ടൈമും (ഉയർന്ന പ്രതികരണ ശേഷി) ഉള്ള ഒരു യുദ്ധവിമാനം അവിടെ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ ഏറ്റവും മികച്ച ഇലക്ട്രോണിക് സംവിധാനങ്ങളും ദീർഘദൂര മിസൈലുകളും അടങ്ങിയിട്ടുള്ള യുദ്ധവിമാനമാണിത്. അതിനാൽ അതിർത്തിക്ക് സമീപം വിന്യസിക്കാൻ അനുയോജ്യമായ, ഒരു യുദ്ധവിമാനത്തിന് അനിവാര്യമായ മേൽപ്പറഞ്ഞ സവിശേഷതകൾ അടങ്ങിയ ഒന്നാണ് മിഗ്-29. ഇരുരാജ്യങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാകുന്ന വെല്ലുവിളികൾക്ക് കനത്ത പ്രഹരം നൽകാൻ മിഗ്-29ന് കഴിയുമെന്ന് സുനിശ്ചിതമാണെന്ന് വ്യോമസേനാ പൈലറ്റ് സ്‌ക്വാഡ്രൺ ലീഡർ വിപുൽ ശർമ്മ ദേശീയമാദ്ധ്യമത്തോട് പ്രതികരിച്ചു.
ഈ വർഷം ജനുവരിയിലാണ് മിഗ്-29 വിമാനങ്ങൾ ശ്രീനഗറിൽ വിന്യസിച്ചത്. കശ്മീർ താഴ്വരയിലും ലഡാക്കിലും പറക്കൽ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ മിഗ്-29ന് കഴിഞ്ഞിരുന്നു. ചൈന വ്യോമാതിർത്തി ലംഘിച്ചാൽ ആദ്യം പ്രത്യാക്രമണം നടത്തുന്നത് മിഗ് -29 ആയിരിക്കും. 2020-ൽ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ചൈനയിൽ നിന്നുള്ള ഭീഷണി നേരിടാൻ ലഡാക്ക് മേഖലയിൽ സ്ഥാപിച്ച ആദ്യത്തെ യുദ്ധവിമാനമാണ് മിഗ്-29.
Comments