അന്താരാഷ്‌ട്ര ഫുട്ബോളിൽ ബ്രസീൽ ഇതിഹാസതാരം പെലെയുടെ ഗോൾ റെക്കോർഡ് മറിക്കടന്ന് നെയ്മർ. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തെക്കേ അമേരിക്കൻ മേഖലയിൽ ബൊളീവിയക്കെതിരെ രണ്ട് ഗോൾ നേടിയതോടെയാണ് പെലെയുടെ ഗോൾ നേട്ടത്തെ പിന്നിലാക്കി ബ്രസിലീയൻ സൂപ്പർ താരം നെയ്മർ ചരിത്രം സൃഷ്ടിച്ചത്. മത്സരത്തിന് മുൻപ് 77 ഗോളുമായി പെലെയ്‌ക്ക് ഒപ്പമായിരുന്നു നെയ്മർ. ഒരു ഗോൾ നേട്ടത്തോടെ ബസീലിയൻ സൂപ്പർ താരത്തിന് പിന്നിലായി പെലെ.
124-ാം മത്സരത്തിലാണ് നെയ്മർ ഫുട്ബോൾ ഇതിഹാസത്തെ മറികടന്നത്. 98 കളിയിൽ 62 ഗോൾ നേടിയ റൊണാൾഡോ നസാരിയോയാണ് ബ്രസീലിയൻ ഗോൾവേട്ടക്കാരിലെ മൂന്നാമൻ. 55 ഗോളുള്ള റൊമാരിയോ നാലും 48 ഗോളുള്ള സീക്കോ അഞ്ചും സ്ഥാനങ്ങളിലുണ്ട്. പരക്കിൽ നിന്ന് മുക്തനായ നെയ്മർ ബ്രസീലിന്റെ ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ 17-ാം മിനിറ്റിൽ അദ്ദേഹം പെനാൽറ്റി പാഴാക്കുകയും ചെയ്തു. തുടർന്നായിരുന്നു രണ്ട് ഗോളുകൾ നേടിയത്.
സൗദി ക്ലബ് അൽ ഹിലാലിന് വേണ്ടിയാണ് നെയ്മർ ഇപ്പോൾ കളിക്കുന്നത്. എന്നാൽ പരിക്കിനെ തുടർന്ന് അദ്ദേഹത്തിന് അരങ്ങേറാൻ കഴിഞ്ഞിരുന്നില്ല. യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ശേഷം നെയ്മർ അൽ ഹിലാലിന് വേണ്ടി കളിക്കും.
Comments