ബ്യൂണസ് ഐറീസ്: ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയകുതിപ്പ് തുടർന്ന് അർജന്റീന. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെറുവിനെതിരെ അർജന്റീന ജയിച്ചത്. ആദ്യപകുതിയിൽ നായകൻ മെസിയുടെ ഇരട്ടഗോളുകളാണ് അർജന്റീനയ്‌ക്ക് സ്വന്തം തട്ടകത്തിൽ വിജയം സമ്മാനിച്ചത്. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതയിൽ എല്ലാ ടീമുകളും നാല് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ 12 പോയിൻറുമായി അർജൻറീനയാണ് ഒന്നാമത്.
തുടക്കം മുതൽ ആക്രമിച്ചു കളിഞ്ഞ അർജന്റീന ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും നേടിയത്. നിക്കോളാസ് ഗോൺസാലസിന്റെ പാസിൽ നിന്ന് 32-ാം മിനിറ്റിലാണ് മെസി ആദ്യ ഗോൾ നേടിയത്. എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്ന് മെസി ഒരു തവണ കൂടി ലക്ഷ്യം കണ്ടു. എന്നാൽ 60-ാം മിനിറ്റിൽ മൂന്നാം തവണയും വലയിൽ പന്തെത്തിച്ചെങ്കിലും ‘വാർ’ പരിശോധനയിൽ ഗോളല്ലെന്നായിരുന്നു വിധി.
ഇന്ന് പെറുവിനെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ മെസി മറ്റൊരു നേട്ടത്തിനും അർഹനായി. ലോകകപ്പ് യോഗ്യതായ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളെന്ന റെക്കോർഡാണ് മെസി സ്വന്തമാക്കിയത്. ഉറുഗ്വേ താരവും മെസിയുടെ അടുത്ത സുഹൃത്തുമായ ലൂയി സുവാരസിനെയാണ് മറികടന്നത്. 63 യോഗ്യതാ മത്സരങ്ങളിൽ നിന്ന് 31 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. 62 കളികളിൽ 29 തവണയാണ് ഉറുഗ്വേയ്‌ക്കുവേണ്ടി സുവാരസ് ലക്ഷ്യം കണ്ടത്.