ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണം അഞ്ച് വർഷത്തേക്ക് കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 81 കോടി ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനായി രണ്ട് ലക്ഷം കോടി രൂപയാണ് കേന്ദ്രം നീക്കി വെച്ചിരിക്കുന്നത്. ഛത്തീസ്ഗഡിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ കീഴിൽ നാമമാത്രമായ തുക അടച്ചാണ് ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യം ലഭിക്കുന്നത്. കിലോഗ്രാമിന് 1-3 രൂപയാണ് ഈടാക്കുന്നത്. മുൻഗണനാ കുടുംബങ്ങൾക്ക് ഓരോ മാസവും അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യവും, അന്ത്യോദയ അന്ന യോജന (എഎവൈ) കുടുംബങ്ങൾക്ക് ഓരോ മാസവും 35 കിലോഗ്രാം വീതവും ഉയർന്ന സബ്സിഡി നിരക്കിൽ അനുവദിക്കുന്നു. ഇതിന് പുറമേയാണ് കേന്ദ്ര സർക്കാർ അധിക റേഷൻ നൽകുക. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) അവസാനിക്കുന്നതിന് മുന്നോടിയയാണ് തീരുമാനം.
കൊറോണ മഹാമാരി കാലത്താണ് പിഎംജികെഎവൈ പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്. പദ്ധതി പ്രകാരം മുൻഗണന വിഭാഗത്തിലുള്ളവർക്ക് അഞ്ച് കിലോഗ്രാം അരി സൗജന്യമായി നൽകുന്നു. പിന്നീട് പദ്ധതിയെ എൻഎഫ്എസ്എയുമായി ബന്ധിപ്പിക്കുകയായിരുന്നു. ഏകദേശം 81.35 കോടി ജനങ്ങൾക്കാണ് ഇതിന്റെ പ്രയോദനം ലഭിക്കുക.