ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ കോൺഗ്രസിനുണ്ടായ ദയനീയ പരാജയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖാർഗെ. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കമൽനാഥിനെയാണ് ഖാർഗെ തന്റെ അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ മോശം പ്രകടനത്തിന്റെ പേരിൽ കമൽനാഥ് പിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയണമെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗം നേതാക്കൾ ആഗ്രഹിക്കുന്നതെന്നും ഖാർഗെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന യോഗത്തിന് പിന്നാലെയാണ് ഖാർഗെ തന്റെ അതൃപ്തി കമൽനാഥിനെ അറിയിച്ചതെന്നും ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. എന്നാൽ കമൽനാഥ് രാജി വയ്‌ക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും, കമൽനാഥ് ആ സ്ഥാനത്ത് തുടരുന്നതിൽ ഹൈക്കമാൻഡിന് താത്പര്യമില്ലെന്നുമാണ് പേര് വെളിപ്പെടുത്താതെ കോൺഗ്രസ് നേതാവ് പറഞ്ഞത്.
മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പിന് മുൻപ് കമൽനാഥ് അവകാശപ്പെട്ടിരുന്നത്. എന്നാൽ 230ൽ 66 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്. അടുത്തിടെ പാർട്ടി നടത്തിയ ഏറ്റവും മോശം പ്രകടനമായിട്ടാണ് നേതൃത്വം ഇതിനെ വിലയിരുത്തുന്നത്. ബിജെപി 163 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് സംസ്ഥാനത്ത് അധികാരം നിലനിർത്തിയത്.