ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ സമർപ്പിക്കും. മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. ശീതകാല സമ്മേളനം ആരംഭിച്ച ദിവസം ലോക്സഭയുടെ അജണ്ടയിൽ കമ്മിറ്റി റിപ്പോർട്ട് പട്ടികപ്പെടുത്തിയിരുന്നെങ്കിലും നടന്നില്ല.
മഹുവ മൊയ്ത്രക്കെതിരെ നടപടി എടുക്കുന്നതിന് മുൻപായി സമിതിയുടെ ശുപാർശകൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവഷ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ കരട് അംഗീകരിച്ചതിനാൽ, ഇതിന്മേൽ മുഴുവൻ സമയ ചർച്ച വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ബിഎസ്പി എംപി ഡാനിഷ് അലി പറഞ്ഞു. 2019 മുതൽ 2023 വരെ നാല് തവണയാണ് മഹുവ യുഎഇ സന്ദർശിച്ചത്. ഈ സമയങ്ങളിലായി 47 തവണ മഹുവയുടെ പാർലമെന്റ് ലോഗിൻ ആക്സസ് ചെയ്യപ്പെട്ടതിന് കൃത്യമായ തെളിവുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം.
നവംബർ ഒൻപതാം തിയതി നടന്ന യോഗത്തിലാണ് വിനോദ് കുമാർ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ടിന് അംഗീകാരം നൽകിയത്. കോൺഗ്രസ് എംപി പ്രണീത് കൗർ ഉൾപ്പെടെ പാനലിലെ ആറ് അംഗങ്ങൾ റിപ്പോർട്ടിനെ അനുകൂലിച്ചപ്പോൾ നാല് പേർ എതിർപ്പ് അറിയിച്ചിരുന്നു.