ന്യൂഡൽഹി: ജമ്മുകശ്മീർ സംസ്ഥാനത്തിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിന്മേൽ തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. ജ. സഞ്ജയ് കിഷൻ കൗൾ, ജ.സഞ്ജീവ് ഖന്ന, ജ.ബി.ആർ. ഗവായ്, ജ.സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് ന്യായാധിപന്മാർ.
നാഷണൽ കോൺഫറൻസ്, പിഡിപി നേതാക്കളാണ് പ്രധാന ഹർജിക്കാർ. ഭരണഘടനയിലെ 370-ാം വകുപ്പും 35 A വകുപ്പും പിൻവലിച്ച് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. സർക്കാരിന്റെ തീരുമാനം റദ്ദാക്കുന്നതിനൊപ്പം കശ്മീരിനെ പൂർവ സ്ഥിതിയിലേക്ക് മാറ്റണമെന്നും ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടിക്ക് പിന്നിൽ ഒരു അസ്വാഭികതയുമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സഭയിൽ നിയമം പാസാക്കിയാണ് ജമ്മുകശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതെന്ന് കേന്ദ്രത്തിനായി കോടതിയിൽ ഹാജരായ സോളിസിറ്ററി ജനറൽ വ്യക്തമാക്കി.
2019 ഓഗസ്റ്റ് 9 നാണ് ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ബിൽ കൊണ്ടുവന്ന് ജമ്മുകശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കേന്ദ്രസർക്കാർ രൂപം നൽകിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഭകളിൽ ബിൽ അവതരിപ്പിച്ചത്. രാജ്യസഭയിൽ 61 നെതിരെ 125 വോട്ടുകൾക്കും ലോക്‌സഭയിൽ 70 നെതിരെ 370 വോട്ടുകൾക്കുമാണ് ബിൽ പാസായത്.