ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി പാകിസ്താൻ. മിസൈൽ ആക്രമണം ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നും, ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് പാകിസ്താൻ മുന്നറിയിപ്പ് നൽകിയത്. ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതായും പാകിസ്താൻ വ്യക്തമാക്കി.
ബലൂച് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷ് അൽ അദലിന്റെ രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ പാക് അതിർത്തിയിൽ ഇറാൻ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ആക്രമണം ഉണ്ടായിരുന്നു. പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചത്. ഭീകരരുടെ കേന്ദ്രങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തകർത്തതായും സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
വിഷയത്തിൽ ടെഹ്റാനിലെ ഇറാനിയൻ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചതായി പാകിസ്താൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ഇറാന്റെ നീക്കം പാകിസ്താന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും, ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചതായും പ്രസ്താവനയിൽ പറയുന്നു. നിലവിലുണ്ടായ ആക്രമണങ്ങളുടെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും, അതിന്റെ ഉത്തരവാദിത്വം പൂർണമായി ഇറാന് തന്നെ ആയിരിക്കുമെന്നും പാകിസ്താൻ ആരോപിച്ചു.