തിരുവനന്തപുരം: പ്രധാനസേവകൻ ഇന്ന് പത്മനാഭന്റെ മണ്ണിൽ. വി.എസ്.എസ്.സിയിൽ നടക്കുന്ന ചടങ്ങിലും ബിജെപി സംസ്ഥാന സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിലും അദ്ദേഹം പങ്കെടുക്കും.
രാവിലെ 10.30-ന് പ്രധാനമന്ത്രിയെ ബിജെപി പ്രവർത്തകർ വരവേൽക്കും. തുടർന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തും. തുടർന്ന് ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും. ഗഗൻയാൻ ദൗത്യത്തിൻറെ ഭാഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി വെളിപ്പെടുത്തും.
തുടർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണി വരെയാകും പ്രദാനസേവകൻ പരിപാടിയിൽ പങ്കെടുക്കുക. 1.30-ഓടെ പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകും.
നരേന്ദ്രമോദിയുടെ ഈ വർഷത്തെ ആദ്യത്തെ തലസ്ഥാന സന്ദർശനം ചരിത്രമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് പാർട്ടി നേതൃത്വം. അര ലക്ഷത്തോളം പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.
കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ നിർവാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐഎസ്ആർഒയിലെ ഔദ്യോഗിക പരിപാടിക്ക് ശേഷമാകും സമ്മേളന നഗരിയിലേക്കെത്തുക.