ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐഇഡി സ്ഫോടനം നടത്തിയത് ടൈമർ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. അമോണിയം നൈട്രേറ്റ് ഉപയോഗിച്ചായിരുന്നു സ്ഫോടനം.
നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 30 വയസ് തോന്നിക്കുന്നയാളാണ് പ്രതി. കണ്ണടയും തൊപ്പിയും ധരിച്ചാണ് ഇയാൾ കഫേയിലെത്തിയത്. കൈയിൽ ബാഗുണ്ടായിരുന്നു.
Explosion at Bengaluru’s Rameshwaram Cafe caught on CCTV camera
(Video source: Police) pic.twitter.com/lhMtK3rsOs
— ANI (@ANI) March 1, 2024
നിലവിൽ എട്ട് സംഘങ്ങളായി തിരിഞ്ഞ് വിശദമായ അന്വേഷണം നടത്തുകയാണ് ക്രൈംബ്രാഞ്ച്. സ്ഫോടനത്തിൽ പരിക്കേറ്റ പത്ത് പേർ ചികിത്സയിലാണ്. ഇതിൽ 46 വയസുള്ള സ്ത്രീയുടെ കേൾവിശക്തി നഷ്ടമായേക്കുമെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട്. സംഭവത്തിൽ നാല് പേർ എൻഐഎ കസ്റ്റഡിയിലാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കേസ് ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും എൻഐഎ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരശേഖരണം നടത്തി.
2022ൽ മംഗലാപുരത്ത് നടന്ന കുക്കർ ബോംബ് സ്ഫോടനത്തിന് സമാനമായിട്ടാണ് ഈ സ്ഫോടനം നടന്നിരിക്കുന്നതെന്നും സൂചനകളുണ്ട്. സംഭവത്തിൽ ഐഎസ് ഭീകരരുടെ പങ്കും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.