ന്യൂഡൽഹി: രണ്ട് ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന ഐഎസ്‌ആർഒയുടെ നിർണായക ദൗത്യം സ്‌പെയ്‌ഡെക്സ് ബഹിരാകാശത്തേക്ക്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് ഉപഗ്രഹങ്ങളുമായി പിഎസ്എൽവിസി- 60 വിജയകരമായി വിക്ഷേപിച്ചു. രാത്രി 10 മണിക്കായിരുന്നു വിക്ഷേപണം. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ, ടാർഗറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് വച്ച് കൂടിച്ചേരുന്നത്.
വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി വേർപെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു.
ഭൂമിയിൽ നിന്ന് 470 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹങ്ങളെ എത്തിച്ചത്. ശേഷം ഇവതമ്മിലുള്ള അകലവും വെലോസിറ്റിയും ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവന്നശേഷമാണ് ഡോക്കിംഗ് നടക്കുക. അടുത്ത പത്തുദിവസങ്ങൾക്കുള്ളിലാണ് ഇത് സാധ്യമാക്കുക. രണ്ട് ഉപഗ്രഹങ്ങളും ഒന്നുചേർന്ന് പ്രവർത്തിച്ച ശേഷം ഇവയെ അൺഡോക്കിംഗ് പ്രക്രിയയിലൂടെ വേർപെടുത്തുകയും ചെയ്യും. തുടർന്ന് ഇവ ബഹിരാകാശത്ത് രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവർത്തിക്കും.
രണ്ട് ഉപഗ്രഹങ്ങളെ കൂടാതെ 24 പരീക്ഷണോപഗ്രഹങ്ങൾ കൂടി പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിക്കും. ദൗത്യം വിജയകരമായാൽ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ബഹിരാകാശ ഡോക്കിംഗിനുള്ള സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചാന്ദ്ര പര്യവേഷണങ്ങളും ഭാരതീയ അന്തരിക്ഷ് സ്റ്റേഷനും (ബിഎഎസ്) ഉൾപ്പെടെയുള്ള ഭാവി ദൗത്യങ്ങളിലേക്കുള്ള ഇന്ത്യയുടെ നിർണായക ചുവടുവയ്പ്പാണ് SpaDeX .