പാലക്കാട്: ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ വലിയ ഗൂഢാലോചന നടന്നതായി പോലീസ് പറയുന്നു. എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണിതെന്ന് പോലീസ് കോടതിയെ അറിയിച്ചു. പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ജനം ടീവിക്ക് ലഭിച്ചു.
കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയത് ഉൾപ്പെടെ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പ്രതികളുടെ ജാമ്യം നിഷേധിക്കണമെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിനായി നടത്തിയത് വലിയ ഗൂഢാലോചനയാണ്. മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവർ ഗൂഢാലോചനയിലും, ആയുധങ്ങൾ പ്രതികൾക്ക് നൽകുന്നതിലും സഹായിയായി പ്രവർത്തിച്ചു. ആയുധങ്ങൾ എത്തിച്ചു നൽകിയത് സഹദാണ്. മുഹമ്മദ് റിസ്വാൻ പ്രതികളുടെ മൊബൈൽ ഫോണുകൾ ശേഖരിച്ച് തെളിവ് നശിപ്പിച്ചു എന്നും പോലീസ് കോടതിയിൽ വാദിച്ചു. പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് ഇത് സഹായമാവും എന്നും, തെളിവ് നശിപ്പിക്കുമെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി.
ശ്രീനിവാസനെ കൊല്ലാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിപുലമായ പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. പ്രതികൾക്ക് മസ്ജിദുകളാണ് അഭയം നൽകുന്നത് എന്നാണ് സൂചന. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കൊണ്ടുവന്ന ഓട്ടോ, പ്രതികളുടെ മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവ ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത് നിന്നാണ് പിടികൂടിയത്. ഇതിന് പുറമേ പ്രതികൾക്ക് ഇവിടെ അഭയം നൽകുകയും ചെയ്തിരുന്നു.
Comments