ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റ് അധികാരം ശരിവെച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ ജുഡീഷ്യറിക്ക് അഭികാമ്യമായ നിലപാട് സുപ്രീം കോടതി സ്വീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഇഡിയെ കേന്ദ്ര സർക്കാർ രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുകയാണെന്ന നിലപാട് യെച്ചൂരി ആവർത്തിച്ചു.
ഇഡിയുടെ നിലവിലുള്ള അധികാരങ്ങൾ ശരിവെച്ചു കൊണ്ടുള്ള ഉത്തരവിൽ നിരാശ പ്രകടിപ്പിച്ച് ചില പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. 17 പ്രതിപക്ഷ പാർട്ടികളാണ് പ്രസ്താവനയിൽ ഒപ്പ് വെച്ചിരിക്കുന്നത്.
ജൂലൈ 27നായിരുന്നു കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള ഇഡിയുടെ വിശേഷാധികാരം ശരിവെച്ച് സുപ്രീം കോടതി ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു.
അതേസമയം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും ഭരണഘടനയും അനുസരിച്ചാണ് ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത് എന്നാണ് ബിജെപിയുടെ നിലപാട്. മറിച്ചാണെന്ന് അഭിപ്രായം ഉള്ളവർ കോടതിയിൽ ആരോപണം തെളിയിക്കുകയാണ് വേണ്ടത് എന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വ്യക്തമാക്കിയിരുന്നു.
Comments