ബരാമുള്ള; ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനാകില്ലെന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി ചില രാഷ്‌ട്രീയ പാർട്ടികൾ കശ്മീരി ജനതയെ വഞ്ചിക്കുകയാണ്. ഇത്തരത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയത് പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർലമെന്റിൽ ഉണ്ടെങ്കിൽ മാത്രമേ ഏതൊരു രാഷ്‌ട്രീയ കക്ഷിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ. അതിന് ആത്മവിശ്വാസമുള്ളവർ എത്ര പേരുണ്ടെന്നും ആസാദ് ചോദിച്ചു. കോൺഗ്രസിന്റെയും ഗുപ്കർ സഖ്യത്തിന്റെയും പെരെടുത്ത് പറയാതെയായിരുന്നു ആസാദിന്റെ കടന്നാക്രമണം.
പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും. ദേശീയമോ പ്രാദേശികമോ ആയ ഒരു പാർട്ടിയുമായും വെറുപ്പിന്റെ സമീപനം സ്വീകരിക്കില്ല. പ്രവർത്തന സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു പ്രസ്ഥാനവുമായും സഹകരിക്കില്ലെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.
Comments