തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. കൊച്ചിയിൽ കോടതി വളപ്പിൽ പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി അപേക്ഷ കൊടുക്കാൻ വന്ന എൻഐഎ ഉദ്യോഗസ്ഥൻമാരുടെ ദൃശ്യങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പകർത്തിയത് ഗൗരവതരമാണ്. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും ഇവർക്കെതിരെ കേസ് എടുക്കാത്തത് ഞെട്ടിക്കുന്നതാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
രാജ്യദ്രോഹ നിലപാട് എടുത്തതിന് കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പിണറായി വിജയൻ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. പിഎഫ്ഐ നിരോധനം കേരള സർക്കാർ അട്ടിമറിച്ചു. പിഎഫ്ഐയുടെ പല ഓഫീസുകളും അടച്ചുപൂട്ടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും പി സുധീർ ചൂണ്ടിക്കാട്ടി.
മതഭീകരവാദ സംഘടന രഹസ്യമായി ഇപ്പോഴും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ സർക്കാരിന് ആരോടാണ് കൂറ് എന്നതാണ് ജനങ്ങൾ ചോദിക്കുന്ന ചോദ്യം. മറ്റെല്ലാ സംസ്ഥാനങ്ങളിലും 24 മണിക്കൂറുകൾക്കകം പിഎഫ്ഐ ഓഫീസുകൾ അടച്ചുപൂട്ടുകയും അവരുടെ പ്രവർത്തനം നിർത്തിക്കുകയും അവരുടെ നേതാക്കളെ നിരീക്ഷണവലയത്തിലാക്കുകയും ചെയ്തു. തീവ്രവാദികളുടെ വോട്ടിന് വേണ്ടിയാണ് നിരോധനം കേരളത്തിൽ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവാത്തതെന്നും സുധീർ പറഞ്ഞു.
പിഎഫ്ഐ ഹർത്താലിൽ ഏകദേശം ആറുകോടി രൂപയോളം കെഎസ്ആർടിസിക്ക് മാത്രം നഷ്ടമുണ്ടായിട്ടും നഷ്ടം നേതാക്കളിൽ നിന്നും കണ്ട് കെട്ടണമെന്ന് ഹൈക്കോടതി പോലും ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല. കേരളത്തിൽ വലിയ കലാപത്തിന് പിഎഫ്ഐ കോപ്പുകൂട്ടുകയാണ്. സംസ്ഥാനത്ത് നിരവധി തദ്ദേശ സ്ഥാപനങ്ങൾ എസ്ഡിപിഐയുമായി ചേർന്ന് സിപിഎം ഭരിക്കുന്നതാണ് പിഎഫ്ഐയോടുള്ള സർക്കാരിന്റെ മൃദുസമീപനത്തിന് മറ്റൊരു കാരണമെന്നും പി സുധീർ ചൂണ്ടിക്കാട്ടി. മതഭീകരവാദ ശക്തികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ബിജെപി വലിയ പ്രക്ഷേഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Comments