ഡൽഹി: വർഗീയ ധ്രുവീകരണത്തിന്റെ വിജയവും പരാജയവുമാണ് ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലടക്കം ഹിന്ദുത്വ വോട്ടുകൾ ഏകീകരിക്കപ്പെട്ടു. വർഗീയ ധ്രുവീകരണ രാഷ്‌ട്രീയം ഭാവിയിൽ എങ്ങനെ ആയിരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്ത് എന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
ഹിമാചൽ പ്രദേശിൽ മത്സരിച്ച 11 സീറ്റുകളിലും സിപിഎം തോറ്റിരുന്നു. ഇതിൽ സിറ്റിംഗ് സീറ്റായ തിയോഗിൽ നാലാം സ്ഥാനത്തേയ്‌ക്കാണ് സിപിഎം പിന്തള്ളപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ ഏക സീറ്റ് ഇത്തവണ സിപിഎമ്മിന് നിലനിര്‍ത്താന്‍ ആയില്ല. തിയോഗിൽ സിപിഎമ്മിന്‍റെ സിറ്റിംഗ് എംഎൽഎ രാകേഷ് സിൻഹയാണ് ദയനീയമായി പരാജയപ്പെട്ടത്. എന്നാൽ, ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ വോട്ട് ചെയ്തതിന്റെ ഭാഗമായാണ് സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതെന്നാണ് സീതാറാം യെച്ചൂരിയുടെ ന്യായീകരണം.
1977 മുതലുള്ള ചരിത്രമെടുത്താല്‍ ഒരേയൊരു തവണ മാത്രമായിരുന്നു സിപിഎം തിയോഗ് മണ്ഡലത്തില്‍ വിജയിച്ചത്. കഴിഞ്ഞ തവണ രാജേഷ് സിന്‍ഹയുടെ വിജയത്തിന് വഴിവച്ചത്, കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിൽനിന്ന് ലഭിച്ച പിന്തുണയായിരുന്നു. കോൺഗ്രസ് ശക്തികേന്ദ്രമായ തിയോഗിൽ 2017- ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിരുന്നു.
Comments