മുംബൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ പോസ്റ്ററുകളോ ബാനറുകളോ മണ്ഡലത്തിൽ പതിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വോട്ടർമാരെ ഒരു തരത്തിലും ആരും സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും. തനിക്ക് വേണ്ടി വോട്ട് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ ചെയ്യാമെന്നും ഇല്ലെങ്കിൽ ചെയ്യേണ്ടതില്ലെന്നും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിലെ വാഷിമിൽ ദേശീയപാതകളുടെ സമർപ്പണ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
‘അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കേണ്ടെന്നാണ് എന്റെ തീരുമാനം. ചായയും വെള്ളവും പണവും ഒന്നും വാങ്ങി നൽകില്ല. വിദേശമദ്യമോ നാടൻ മദ്യമോ ഒരാൾക്കും ലഭിക്കാൻ പോകുന്നില്ല. ഞാൻ കൈക്കൂലി സ്വീകരിക്കാറില്ല മറ്റുള്ളവരെ വാങ്ങാൻ അനുവദിക്കുകയുമില്ല. വോട്ടർമാരെ ഒരു തരത്തിലും ആരും സ്വാധീനിക്കുന്നില്ല എന്ന് ഉറപ്പുവരുത്തും. സത്യസന്ധമായി നിങ്ങളെ സേവിക്കാനാകുമെന്ന വിശ്വാസം എനിക്കുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ എനിക്ക് വോട്ടു ചെയ്യാം താൽപര്യമില്ലെങ്കിൽ ചെയ്യേണ്ടതില്ല’- നിതിൻ ഗഡ്കരി പറഞ്ഞു.