മോണ്ടെവിഡിയോ: 2026ലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലാറ്റിൻഅമേരിക്കൻ വമ്പമ്മാരെ ഉറുഗ്വേ ഞെട്ടിച്ചത്. സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്തായതാണ് ബ്രസീലിന് തിരിച്ചടിയായത്. ഡാർവിൻ നൂനെസ്, നിക്കോളാസ് ഡി ലാ ക്രൂസ് എന്നിവരാണ് ഉറുഗ്വെയുടെ ഗോളുകൾ നേടിയത്. 22 വർഷങ്ങൾക്കിടെ ബ്രസീലിനെതിരെ ഉറുഗ്വെയുടെ ആദ്യ വിജയമാണിത്.
മികച്ച പ്രകടനം കാഴ്ച വച്ചിട്ടും പന്തിന്റെ നിയന്ത്രണം ഉണ്ടായിരുന്നിട്ടും ബ്രസീലിന് വലകുലുക്കാനായില്ല. 45ാം മിനിട്ടിലെ ഫൗളിലാണ് നെയ്മർ കാൽമുട്ടിന് പരിക്കേറ്റ് മൈതാനത്ത് വീണത്. തുടർന്ന് റിച്ചാലിസൺ പകരക്കാരനായി ഇറങ്ങി. 69ാം മിനിറ്റിൽ റോഡ്രീഗോയുടെ ഗോളെന്നുറപ്പിച്ച ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി. ഗോൾ മടക്കാനുള്ള ശ്രമത്തിനിടെ 77ാം മിനിറ്റിൽ ഉറുഗ്വേ രണ്ടാം ഗോളും നേടിയതോടെ ബ്രസീൽ പരാജയമുറപ്പിച്ചു. കഴിഞ്ഞ കളിയിൽ ബ്രസീൽ വെനസ്വേലയോട് 1-1ന് സമനിലയിൽ കുരുങ്ങിയിരുന്നു. എന്നാൽ നെയ്മറിന്റെ മുട്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് വിലയിരുത്തൽ. അതിനാൽ സൂപ്പർ താരത്തിന് ഈ സീസൺ നഷ്ടമായേക്കും