ന്യൂഡൽഹി: ഐഎസ് ഭീകരാക്രമണക്കേസിൽ മൂന്ന് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് റിസ്വാൻ അഷ്റഫ്, ഉത്തരാഖണ്ഡ് സ്വദേശി മുഹമ്മദ് അർഷാദ് വാർസി, ഝാർഖണ്ഡ് സ്വദേശി മുഹമ്മദ് ഷാനവാസ് എന്നിവർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ഭീകരാക്രമണം നടത്തുന്നതിനുള്ള ഗൂഢാലോചന, സ്ഫോടകവസ്തുക്കളുടെ നിർമ്മാണം, ഫണ്ട് ശേഖരണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഡൽഹിയിലെ ബോറിവലി-പദ്ഗ മുഖേന പ്രതികൾ വിദേശ ഭീകരവാദ സംഘടനകൾക്ക് അടുത്ത ബന്ധം പുലർത്തിയിരുന്നതായും ഭീകരാക്രമണം നടത്തുന്നതിനായി പണം ശേഖരിച്ചതായും കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് നിരവധി മാരകായുധങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. സ്ഫോടനം നടത്തുന്നതിന് പദ്ധതിയിട്ടിരുന്നതായും ഇതിന്റെ ഡിജിറ്റൽ തെളിവുകൾ വിദേശ സംഘടനകളുമായി കൈമാറിയിരുന്നതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും ഭീകരവാദം വ്യാപിപ്പിക്കുന്നതിന് ഫണ്ട് ശേഖരിച്ചിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.
ഐഎസ് ഭീകരരുടെ വിദേശ ബന്ധവും എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം നവംബർ ആറിനാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.