മുംബൈ: കയ്യിലിരിപ്പ് കാരണമാണ് അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതെന്ന് സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെ. കള്ളപ്പണ, അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അറസ്റ്റിലായ വിവരത്തെക്കുറിച്ച് അഹമ്മദ്നഗറിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“നേരത്തെ എന്നോടൊപ്പം പ്രവർത്തിച്ചിട്ടുള്ള അരവിന്ദ് കെജ്‌രിവാൾ, മദ്യത്തിനെതിരെ എന്നോടൊപ്പം ശബ്ദമുയർത്തിയിരുന്ന കെജ്‌രിവാൾ, ഇപ്പോൾ മദ്യത്തിനായി പ്രത്യേക നയം രൂപീകരിച്ചുവെന്നതിൽ ഞാൻ വളരെയധികം നിരാശനാണ്. ഇന്ന് അയാൾ അറസ്റ്റിലായെങ്കിൽ അതിന് കാരണം അദ്ദേഹത്തിന്റെ പ്രവൃത്തികൾ തന്നെയാണ്. “- അണ്ണാ ഹസാരെ പ്രതികരിച്ചു. ആംആദ്മി പാർട്ടി നിലവിൽ വരുന്നതിന് മുൻപ് അണ്ണാ ഹസാരെയുടെ അനുയായി ആയിരുന്നു കെജ്‌രിവാൾ. 2011 കാലഘട്ടത്തിൽ യുപിഎ സർക്കാരിന്റെ അഴിമതികൾക്കെതിരെ പ്രതിഷേധിക്കുന്നതിൽ അണ്ണാ ഹസാരെക്കൊപ്പം കെജ്‌രിവാളുണ്ടായിരുന്നു.
ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രിയായിരുന്നു കെജ്‌രിവാൾ അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് എഎപിയുടെ രണ്ട് മുതിർന്ന നേതാക്കൾ നേരത്തെ അറസ്റ്റിലാവുകയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയുമാണ്. ഇഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രിയെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
മദ്യനയ രൂപീകരണത്തിലും ലൈസൻസ് നൽകുന്നതിലും എഎപി കോഴ വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അഴിമതിക്കേസിലെ മുഖ്യസൂത്രധാരൻ കെജ്‌രിവാളാണ്. നയരൂപീകരണത്തിൽ എഎപി അദ്ധ്യക്ഷന് നേരിട്ട് പങ്കുണ്ടായിരുന്നു. മദ്യനയം സംബന്ധിച്ച് രൂപീകരിച്ച സമിതി വെറും നിഴൽ സമിതി മാത്രമായിരുന്നുവെന്നും വാട്സ്ആപ്പ് ചാറ്റുകൾ അടക്കം തെളിവായുണ്ടെന്നും ഇഡി അറിയിച്ചു.