ഐസിസി ടൂർണമെന്റുകളിലെ കിരീട വരൾച്ച തീർക്കാൻ ഇന്ത്യൻ ടീം ഇന്ന് ടി20 ലോകകപ്പിനായി അമേരിക്കയിലേക്ക് തിരിക്കും. മുംബൈയിൽ നിന്ന് ദുബായിലേക്കും ഇവിടെ നിന്ന് ന്യൂയോർക്കിലേക്കുമാണ് യാത്ര. മുതിർന്ന താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര,സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്,ഋഷഭ് പന്ത് എന്നിവരാകും ആദ്യ ഘട്ടത്തിൽ പോവുക.
സഞ്ജു സാംസൺ യുസ്വേന്ദ്ര ചഹൽ, ആവേശ് ഖാൻ, യശസ്വി ജയ്സ്വാൾ എന്നിവർ രണ്ടാം ബാച്ചായി പോകും. രാജസ്ഥാൻ ഫൈനൽ കാണാതെ പുറത്തായതോടെയാണ് നാലുപേരും ഉടനെ തിരിക്കുന്നത്. അതേസമയം ഐപിഎൽ ഫൈനൽ കളിക്കുന്ന ടീമുകളിൽ ഉൾപ്പെട്ട ആരും ടി20ലോകകപ്പിൽ ഇടംപിടിച്ചിട്ടില്ല.
കൊൽക്കത്തയ്‌ക്കായി കളിക്കുന്ന റിങ്കു സിംഗ് ഇന്ത്യൻ ടീമിൽ റിസർവ് താരമായാണ് പോകുന്നത്. ഖലീൽ അഹമ്മദും ശുഭ്മാൻ ഗില്ലും ആവേശ് ഖാനുമാണ് ഇന്ത്യയുടെ റിസർവ് താരങ്ങൾ. 2011 ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യക്ക് ഇതുവരെയും ഒരു ഐസിസി ടൂർണമെൻ്റിൽ കിരീടം നേടാനായിട്ടില്ല. ഇക്കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയയോട് ഫൈനലിൽ തോൽക്കേണ്ടിവന്നിരുന്നു.