ലക്‌നൗ : ടി ട്വന്റി ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദപ്രകടനം നടത്തിയ വിദ്യാർത്ഥികളെ പഞ്ഞിക്കിട്ട് നാട്ടുകാർ. ആഗ്രയിലെ ആർബിഎസ് കോളേജിലെ വിദ്യാർത്ഥികളെയാണ് നാട്ടുകാർ മർദ്ദിച്ചത്. സംഭവത്തിൽ അറസ്റ്റിലായ ഇവരെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കാൻ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.
പാകിസ്താന്റെ വിജയം ആഘോഷിച്ച സംഭവത്തിൽ ആർബിഎസ് കോളേജിലെ മൂന്ന് വിദ്യാർത്ഥികളെയാണ് ആഗ്ര പോലീസ് അറസ്റ്റ് ചെയ്തത്. കശ്മീരി സ്വദേശികളായ ഇനായത് അൽത്താഫ്, അർഷാദ് യൂസഫ് , ഷൗക്കന്ത് അഹമ്മദ് ഗനി എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ആഗ്രയിലെ സിജെഎം കോടതിയിൽ എത്തിച്ചിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങിയ ഇവരെ കോടതി വളപ്പിൽ തടിച്ചു കൂടിയ നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. ഭാരത് മാതാ കി ജയ് വിളിച്ചായിരുന്നു നാട്ടുകാർ മൂന്ന് പേരെയും പെരുമാറിയത്.
മർദ്ദനത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടില്ല. നാട്ടുകാരെ പോലീസും അഭിഭാഷകരും ചേർന്നാണ് തടഞ്ഞത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കിയ ശേഷം പാടുപെട്ടാണ് പോലീസുകാർ മൂന്ന് പേരെയും കോടതി വളപ്പിന് പുറത്ത് എത്തിച്ചത്. പോലീസ് വാഹനത്തിന് നേരെയും ആളുകളുടെ ആക്രമണം ഉണ്ടായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയാണ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്.
Comments