പാറ്റ്‌ന: എൻഡിഎ സഖ്യം വിട്ട് ആർജെഡിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനം. നിതീഷ് കുമാർ ഒന്നാന്തരം അവസരവാദിയാണെന്ന് എൽജെപി മുൻ അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ പ്രതികരിച്ചു. 2024ൽ സംയുക്തപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനാണ് നിതീഷിന്റെ ശ്രമം. ആർജെഡിയെ പഴിച്ച് നടന്നിട്ട് ഇപ്പോൾ അവരോടൊപ്പം ചേർന്നു. ഇതോടെ ജെഡിയു നേതാവിന്റെ വിശ്വാസ്യത വെറും വട്ടപൂജ്യമായെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
നിതീഷ് കുമാറിന് ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രമുണ്ടോയെന്നും ഈ നിലയ്‌ക്ക് പോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ ജെഡിയു നേടുന്നത് പൂജ്യം സീറ്റുകളാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിലയ്‌ക്ക് ബിഹാറിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ബിഹാർ മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേന്ദ്രമന്ത്രി വി.കെ സിംഗ് അഭിപ്രായപ്പെട്ടത്. 15 വർഷത്തെ ആർജെഡി ഭരണം ബിഹാറിനെ വളരെയധികം പിന്നോട്ട് നയിച്ചു. ഇക്കാര്യം നിതീഷ് കുമാർ തന്നെ പലതവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അഴിമതിയിൽ മുങ്ങിയ സർക്കാരെന്ന് ആർജെഡിയെ വിശേഷിപ്പിച്ച നിതീഷ് കുമാർ ഇനി അവരുമായുള്ള സഖ്യത്തെ ഏതുവിധത്തിലാണ് ന്യായീകരിക്കാൻ പോകുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. എല്ലാം അധികാരത്തിനുള്ള വടംവലി രാഷ്‌ട്രീയം മാത്രമാണ്. ധാർമ്മികതയില്ലാതെ ഇത്തരത്തിൽ രാഷ്‌ട്രീയം കളിക്കുന്നവർക്ക് അൽപമെങ്കിലും ലജ്ജ വേണമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം 2017ൽ നടന്നതെല്ലാം മറന്ന് ഒരു പുതിയ തുടക്കത്തിന് ആരംഭം കുറിക്കാമെന്ന് നിതീഷ് കുമാർ ആർജെഡി നേതാവ് തേജസ്വി യാജവിനോട് വ്യക്തമാക്കി. എന്നാൽ ഇന്ന് സംഭവിച്ചത് എന്ത് തന്നെയായാലും ബിഹാർ ജനങ്ങളെ കയ്യൊഴിഞ്ഞുവെന്നാണ് നിതീഷിന്റെ നീക്കം സൂചിപ്പിക്കുന്നതെന്ന് ബിഹാർ ബിജെപി അദ്ധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ പ്രതികരിച്ചു. 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎയോടൊപ്പം ജെഡിയു ചേർന്നു. ഫലം വന്നപ്പോൾ ബിജെപി കൂടുതൽ സീറ്റുകൾ നേടിയിട്ടും ജെഡിയു നേതാവിനെയാണ് എൻഡിഎ മുഖ്യമന്ത്രിയാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Comments