ന്യൂഡൽഹി: അടിയന്തിര ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റി സ്കീം 5 ലക്ഷം കോടി ആയി വിപുലീകരിക്കാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. കാർഷിക വായ്പകൾക്ക് പലിശയിളവ് നൽകാനുള്ള തീരുമാനവും കേന്ദ്ര സർക്കാർ അംഗീകരിച്ചു. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്പകൾക്കാണ് ഇളവ് ലഭ്യമാകുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. കാർഷിക വായ്പകൾക്ക് പ്രതിവർഷം ഒന്നര ശതമാനം വരെ വായ്പ ഇളവ് നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷവും 2024-25 സാമ്പത്തിക വർഷവും ഈ ആനുകൂല്യം ലഭ്യമാകും.
വായ്പ ഇളവുകൾക്കായി 34,864 കോടി രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാർഷിക മേഖലയിലേക്ക് കൂടുതൽ വായ്പകൾ ലഭ്യമാക്കാനും ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും തീരുമാനം ഉപകരിക്കുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. കൃത്യസമയത്ത് വായ്പ തിരിച്ചടയ്‌ക്കുന്ന കർഷകർക്ക് 4 ശതമാനം പലിശ നിരക്കിൽ തുടർന്നും വായ്പകൾ ലഭ്യമാക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി തരണം ചെയ്യാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം 2020 മെയ് മാസത്തിലാണ് അടിയന്തിര ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റി സ്കീം അവതരിപ്പിച്ചത്. 3 ലക്ഷം കോടിയുടെ വായ്പകൾ രാജ്യത്തുടനീളമുള്ള കമ്പനികൾക്ക് നൽകുക എന്നതായിരുന്നു സ്കീമിന്റെ ലക്ഷ്യം.
Comments