ന്യൂഡൽഹി: ആർ എസ് എസ് അത്ര മോശം സംഘടനയൊന്നുമല്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആർ എസ് എസ്സുകാരെല്ലം ബിജെപിക്കാരല്ല. ആർ എസ് എസിലും ബിജെപിയെ പിന്തുണയ്‌ക്കാത്തവർ ഉണ്ടെന്നും മമത പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു പരിപാടിയിലായിരുന്നു മമതയുടെ പ്രസ്താവന.
മമതയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും സി പി എമ്മും അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തി. മമത ഇതിന് മുൻപും സമാനമായ പ്രസ്തവനകൾ നടത്തിയിട്ടുണ്ടെന്ന് ഒവൈസി പറഞ്ഞു. 2003ൽ മമത ആർ എസ് എസിനെ ദേശസ്നേഹികൾ എന്ന് വിളിച്ചിട്ടുണ്ടെന്നും ഒവൈസി ചൂണ്ടിക്കാട്ടി.
മമത ഒരുകാലത്ത് എൻ ഡി എയുടെ സഖ്യകക്ഷിയായിരുന്നുവെന്ന് കോൺഗ്രസ് പറഞ്ഞു. മമത മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുമായി മികച്ച ബന്ധം കാത്ത് സൂക്ഷിച്ചിരുന്നതായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ഓർമ്മിപ്പിച്ചു.
മമത ആർ എസ് എസ്സിന്റെ ഉത്പന്നമാണ് എന്നായിരുന്നു സി പി എം നേതാവ് സുജൻ ചക്രബർത്തിയുടെ വിമർശനം. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ മമതയെ വിശ്വസിച്ച് കൂടെക്കൂട്ടാനാവില്ലെന്നും സി പി എം നേതാവ് പറഞ്ഞു.
മമതയുടെ സർട്ടിഫിക്കറ്റ് ആർ എസ് എസ്സിനോ ബിജെപിക്കോ ആവശ്യമില്ലെന്നായിരുന്നു ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് ദിലീപ് ഘോഷിന്റെ പ്രതികരണം. സംസ്ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിച്ച് ക്രമസമാധാന പാലനം ഉറപ്പ് വരുത്താനാണ് ഭരണാധികാരി എന്ന നിലയിൽ മമത ബാനർജി ചെയ്യേണ്ടത് എന്ന് ആർ എസ് എസ് പ്രതികരിച്ചു. അനുകൂലിച്ചും എതിർത്തും വോട്ട് ചെയ്തവരുടെ മുഖ്യമന്ത്രിയാണ് താൻ എന്ന ബോധം മമതയ്‌ക്ക് ഉണ്ടാകണമെന്നും ആർ എസ് എസ് ബംഗാൾ ജനറൽ സെക്രട്ടറി ജിഷ്ണു ബസു പറഞ്ഞു.
Comments